കൊച്ചി: സീറോ മലബാർ സഭയിൽ ഉപയോഗിക്കുന്ന തക്സ (കുർബാന പുസ്തകം) നിയമാനുസൃതമുള്ളതല്ലെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിൽ വിശ്വാസികൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതും, കുർബാനയെ അവഹേളിക്കുന്നതും, വാസ്തവ വിരുദ്ധ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന അൽമായ സംഘടനയുടെ പ്രതിനിധികളാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ആരോപിച്ചു.
സഭയുടെ നിയമപ്രകാരം ഒരു ആരാധനക്രമം എങ്ങനെയാണ് നിയമാനുസൃതമാകുന്നതെന്ന് കോഡ് ഓഫ് കാനോൻസ് ഓഫ് ദി ഈസ്റ്റേൺ ചർച്ചസ് (സി സിഇഒ ) എന്ന നിയമസംഹിതയുടെ 657, 657/1 എന്നിവയിൽ പറയുന്നുണ്ട്. ഇതനുസരിച്ചുള്ള ക്രമങ്ങൾ പാലിച്ചുകൊണ്ടാണ് പുതിയ ഏകീകൃത കുർബാന നടപ്പിലാക്കുന്നതെന്ന് കുർബാന പുസ്തകത്തിൻറെ ആദ്യ പേജുകളിൽ തന്നെ അന്നത്തെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
ഒരു ഉത്തരവായും അറിയിപ്പായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ഏതൊരു വിശ്വാസിക്കും പരിശോധിക്കാമെന്നിരിക്കെ സഭാവിരുദ്ധർ ഇടക്കിടെ കള്ളക്കഥകളുമായി രംഗത്ത് വരുന്നത് അവരുടെ വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കാനും പരാജയഭീതിയും മൂലമാണ്.
വിമതരെ സംരക്ഷിക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടേയും കൂരിയ അംഗങ്ങളുടേയും അറിവോടെയാണ് ഇത്തരം കുപ്രചാരണങ്ങൾ നടക്കുന്നത്. മാർ പാംപ്ലാനിയെ ചുമതലകളിൽ നിന്നും പുറത്താക്കാതെ അതിരൂപതയിൽ സഭാ നിയമങ്ങളും തീരുമാനങ്ങളും നടപ്പാകില്ലെന്നും ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി, ജനറൽ കൺവീനർ അഡ്വ. ജോയി ജോർജ്, ജനറൽ സെക്രട്ടറി വിത്സൻ വടക്കുഞ്ചേരി എന്നിവർ പറഞ്ഞു.