രോഗികളെ നിലത്ത്
കിടത്തുന്നത് ഒഴിവാക്കും

കൊച്ചി: സര്‍ക്കാര്‍ ആരോഗ്യ മേഖലയെ സ്വകാര്യ മേഖലയ്‌ക്കൊപ്പം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സ്റ്റാഫ് പാറ്റേണ്‍ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സാധാരണക്കാരായ രോഗികള്‍ക്ക് മികച്ച ചികിത്സയും സംരക്ഷണവും ഉറപ്പാക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ 150 കിടക്കകൾ കൂടി സജീകരിക്കാൻ സംവിധാനം ഒരുക്കി. മറ്റുള്ള ആശുപത്രികളും കൂടുതൽ കിടക്കകൾ സജ്ജീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിപ ഒരാൾക്ക് പോലും പകരാതെ നോക്കിയത് ഡോക്ടർമാരുടെയും ആരോഗ്യ സംവിധാനങ്ങളുടെയും നേട്ടമാണ്. നിപ പോലെയുള്ള സാഹചര്യങ്ങളിൽ ഷോ കാണിച്ചിട്ട് കാര്യമില്ല, നേരിടാനാണ് നോക്കേണ്ടത്. വിമർശനങ്ങൾ ഉൾക്കൊള്ളുന്ന സർക്കാരാണിത്. പക്ഷെ വിമർശനങ്ങൾ നന്നാവാൻ വേണ്ടിയാകണം, മുടിഞ്ഞു പോകട്ടെ എന്ന് കരുതി വിമർശിക്കരുത്. മുൻകാലങ്ങളിൽ ചിലർ വികാരം കൊള്ളൂകയും ഷൗട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. സിസ്റ്റത്തിന് ഒരു കുഴപ്പവുമില്ല. ഇടയ്ക്ക് തകരാർ വരുന്നത് സ്വാഭാവികമാണ്. ഏറ്റുമുട്ടലുകളല്ല, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്ന് മുരളീധരൻ പറഞ്ഞു. എത്ര കാലം ഭരിച്ചു എന്നതിലല്ല, എങ്ങനെ ഭരിച്ചു എന്നതാണ് കാര്യമെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകളുടെ തിരക്കിനിടയില്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാന്‍ കഴിയാത്തവരാണ് മാധ്യമപ്രവര്‍ത്തകരെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാന്‍സര്‍, വൃക്കരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ആരോഗ്യസംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പ്രളയം, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ കടുത്ത മാനസിക സമ്മര്‍ദവും നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാല് ആശുപത്രികളുമായി ആരംഭിച്ച പദ്ധതി നിലവില്‍ ഒമ്പത് ആശുപത്രികളുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സാ സൗകര്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ആരോഗ്യ പദ്ധതികളുടെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്കായി വിജയലക്ഷ്മി ആശുപത്രിയുമായി സഹകരിച്ച് പ്രിവിലേജ് കാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ആരോഗ്യകാര്യത്തില്‍ പ്രസ് ക്ലബ് നടത്തുന്ന ഇടപെടലുകള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
പ്രസ്‌ക്ലബ് പ്രസിഡന്‍റ് ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ഷജിൽകുമാർ സ്വാഗതവും ജോ.സെക്രട്ടറി റൊമേഷ് നന്ദിയും പറഞ്ഞു. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ.പി വി ലൂയിസ്, അമൃത ഹോസ്പിറ്റൽ സീനിയർ മാനേജർ സുന്ദർ അയ്യർ, കിൻഡർ ഹോസ്പിറ്റൽ ചീഫ് ഓപറേറ്റിങ് ഓഫിസർ ആന്റോ ട്വിങ്കിൾ, രാജഗിരി ആശുപത്രി വൈസ് പ്രസിഡന്റ് ജോസ് പോൾ, ഐ ഫൗണ്ടേഷൻ ഹോസ്പിറ്റൽ ഡോ. പ്രവീൺ മുരളി, അഹലിയ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ കെ പി സനോജ്, വിജയലക്ഷ്മി മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ദീപക് ഗോപകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.